കണ്ടെടുപ്പുകൾ
ഭൂമിയുടെ പിളർപ്പുകളിൽ മനുഷ്യർ സ്നേഹമന്വേഷിക്കുന്നു. ദിശയില്ലായ്മയിൽ, ഭൂമിക മാറുന്നതും കരകടലാകുന്നതും കിളിക്കൂടുകൾ ഒഴിയുന്നതും അറിയാതെ, ശരവേഗങ്ങളിൽ പതറുന്ന കൈവിരലുകൾ വാക്കുകൾ കൊണ്ട് തീർക്കുന്ന പാലങ്ങൾ, ഒരു മഴയിൽ കുതിരുമ്പോൾ കാടുകളൊഴിയുന്നു. കണ്ണിനുമീതെ കനലെന്ന പോലെ, വേനൽ നിന്റെ ധർമ്മം ആപേക്ഷികമെങ്കിലും ധർമ്മപുത്രരുടെ കാലടികളോടൊപ്പം നീയും നിന്റെ ഋതുക്കളും. തിരിഞ്ഞുനോട്ടങ്ങളില്ലാത്ത ദുരവസ്ഥ. കഥാബീജത്തെ കഥയിൽ തിരയുന്ന വായന പോലെ നിന്റെ അന്വേഷണങ്ങൾ ഒരേ വഴിത്താരയിൽ വീണ്ടും വീണ്ടും. നിത്യയാത്രികയുടെ പൊരുൾ ഒരുവേള തിരിച്ചറിയുകയെന്നാൽ, ഭൂമിയിൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ ചിരി മായാത്ത പൂങ്കാവനങ്ങൾ തേടുകയെന്നർത്ഥം.